Month: സെപ്റ്റംബർ 2019

മുന്തിരിവള്ളിയില്‍

അസാധാരണമാംവിധം തണുപ്പുള്ള ഒരു ശരത്കാലത്ത് എമ്മ തന്റെ രോഗിയായ ഒരു ബന്ധുവിനെ പരിചരിച്ചിരുന്ന കാലത്ത്, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ തന്റെ വീടിനു സമീപമുള്ള ചെറിമരത്തിനു മുമ്പിലൂടെ പോകുമ്പോഴെല്ലാം അവള്‍ക്ക് ഒരു പ്രത്യേക പ്രോത്സാഹനം ലഭിക്കുമായിരുന്നു. ആ മരത്തില്‍ പിങ്കുമൊട്ടുകളുടെ മുകളിലായി വെള്ള പൂക്കള്‍ വിരിയുന്നതായി കണ്ടു. ബുദ്ധിമാനായ ഒരു തോട്ടക്കാരന്‍ മരത്തില്‍ വെള്ളപ്പൂക്കളുള്ള ഒരു കൊമ്പ് ഗ്രാഫ്റ്റു ചെയ്തിരുന്നു. എമ്മ സാധാരണമായ ആ വൃക്ഷത്തെ കടന്നുപോകുമ്പോള്‍, താന്‍ മുന്തിരിവള്ളിയാണെന്നും അവന്റെ ശിഷ്യന്മാര്‍ കൊമ്പുകളുമാണ് എന്ന യേശുവിന്റെ പ്രസ്താവന ഓര്‍മ്മിക്കും (യോഹ. 15:1-8).

തന്നെത്തെന്നെ മുന്തിരിവള്ളി എന്നു വിളിക്കുന്നതിലൂടെ, പഴയ നിയമ കാലത്തെ യിസ്രായേലിനു സുപരിചിതമായ ഒരു സാദൃശ്യത്തെപ്പറ്റിയാണ് യേശു പറഞ്ഞത്. അവിടെ മുന്തിരിവള്ളി ദൈവജനത്തെയാണ് സാദൃശീകരിച്ചത് (സങ്കീ. 80:8-9; ഹോശേയ 10:1). യേശു ഈ സാദൃശ്യം തന്നിലേക്കു തിരിക്കുകയും താന്‍ മുന്തിരിവള്ളിയാണെന്നും തന്റെ അനുയായികള്‍ തന്നില്‍ ഒട്ടിച്ചുചേര്‍ത്ത കൊമ്പുകളാണെന്നും പ്രസ്താവിച്ചു. അവനില്‍ നിന്നു പോഷകങ്ങളും ശക്തിയും പ്രാപിച്ചുകൊണ്ട് അവര്‍ അവനില്‍ വസിക്കുമ്പോള്‍ അവര്‍ ഫലം കായിക്കും (യോഹന്നാന്‍ 15:5).

എമ്മാ അവളുടെ കുടുംബാംഗത്തെ സഹായിച്ചുകൊണ്ടിരുന്നപ്പോള്‍, താന്‍ യേശുവിനോടു ബന്ധപ്പെട്ടിരിക്കുന്നവളാണെന്ന ഓര്‍മ്മപ്പെടുത്തല്‍ അവള്‍ക്കാവശ്യമായിരുന്നു. പിങ്കു പൂക്കള്‍ക്കിടയില്‍ വെള്ളപ്പൂക്കള്‍ കണ്ടത്, താന്‍ മുന്തിരിവള്ളിയില്‍ വസിക്കുന്നു എന്ന സത്യത്തിന്റെ ദൃശ്യമായ ഉത്തേജനം അവള്‍ക്കു നല്‍കി.

യേശുവില്‍ വിശ്വസിക്കുന്ന നാം, കൊമ്പ് മുന്തിരിവള്ളിയോടു ചേര്‍ന്നിരിക്കുന്നതുപോലെ അവനോടു ചേര്‍ന്നിരിക്കുന്നു എന്ന ആശയം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ വിശ്വാസം ശക്തിപ്പെടുകയും സമ്പന്നമാകുകയും ചെയ്യും.

ചെറുതായി തോന്നുക

ഡേവിഡ് ലീനിന്റെ ലോറന്‍സ് ഓഫ് അറേബ്യയെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളിലൊന്നായി അനേക സിനിമാ നിരൂപകരും കരുതുന്നുണ്ട്. അതിലെ അന്തമില്ലാത്ത അറേബ്യന്‍ മരുഭൂമിയുടെ കാഴ്ചയിലൂടെ അത് അക്കാദമി അവാര്‍ഡ് ജേതാവായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഉള്‍പ്പെടെ സിനിമാ നിര്‍മ്മാതാക്കളുടെ ഒരു തലമുറയെ സ്വാധീനിച്ചു. 'ഞാന്‍ ലോറന്‍സ് ആദ്യമായി കണ്ടപ്പോള്‍ അതെന്നെ പ്രചോദിപ്പിച്ചു,' സ്പില്‍ബര്‍ഗ് പറഞ്ഞു. 'അതെന്നെ ഞാന്‍ ചെറുതാണെന്നു തോന്നിപ്പിച്ചു. അതിപ്പോഴും എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നു. അതാണ് അതിന്റെ മഹത്വത്തിന്റെ ഒരു അളവ്.'

എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നത് സൃഷ്ടിയുടെ വിശാലതയാണ്-ഞാന്‍ സമുദ്രത്തെ നോക്കുമ്പോള്‍, കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നുന്ന രാത്രിയിലെ ആകാശത്തെ നോക്കുമ്പോള്‍. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം ഇത്ര വിശാലമാണെങ്കില്‍, ഉണ്ടാകട്ടെ എന്നു പറഞ്ഞ് അവയെ ഉണ്ടാക്കിയ സ്രഷ്ടാവ് എത്രയധികം വലിയവനായിരിക്കും!

ദൈവത്തിന്റെ വലിപ്പവും നമ്മുടെ നിസ്സാരത്വവും ദാവീദിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു, 'മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തു മാത്രം?' (സങ്കീര്‍ത്തനം 8:4). എന്നാല്‍ യേശു നമ്മെ ഉറപ്പിക്കുന്നത്, 'ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' (മത്തായി 6:26).

ഞാന്‍ ചെറുതും നിസ്സാരനും എന്നെനിക്കു തോന്നിയേക്കാം, പക്ഷേ എന്റെ പിതാവിന്റെ കണ്ണില്‍ എനിക്ക് വലിയ വിലയുണ്ട്-ഞാന്‍ ക്രൂശിലേക്ക് ഓരോ പ്രാവശ്യവും നോക്കുമ്പോള്‍ തെളിയിക്കപ്പെടുന്ന ഒരു വില. അവനുമായുള്ള കൂട്ടായ്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുന്നതിന് അവന്‍ കൊടുക്കുവാന്‍ തയ്യാറായ വില, അവന്‍ എന്നെ എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ്.

തിരിഞ്ഞ് ഓടുക

സുന്ദരിയും മിടുക്കിയും കഴിവുകളുള്ളവളും സ്നേഹമുള്ള മാതാപിതാക്കളുടെ മകളുമായ കൗമാരക്കാരിയായിരുന്നു ആലി. എന്നാല്‍ ഹൈസ്‌കൂളിനുശേഷം എന്തോ അവളെ ഹെറോയിന്റെ അടിമയാക്കി. അവളിലെ വ്യത്യാസം ശ്രദ്ധിച്ച മാതാപിതാക്കളോട് അത് അവളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്് തുറന്നു പറയുകയും അവര്‍ അവളെ പുനരധിവാസ കേന്ദ്രത്തിലേക്കയക്കുകയും ചെയ്തു. ചികിത്സയ്ക്കുശേഷം, തന്റെ കൂട്ടുകാരോട് ഹെറോയിന്‍ ഉപയോഗത്തെക്കുറിച്ച് അവള്‍ എന്തു പറയും എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, 'തിരിഞ്ഞ് ഓടുക.' കേവലം ഇല്ല എന്നു പറയുന്നതു മതിയാകയില്ല എന്നാണവള്‍ പറഞ്ഞത്.

ദുഃഖകരമെന്നു പറയട്ടെ, ആലി ആസക്തിയിലേക്കു വീണ്ടും വഴുതി വീഴുകയും ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഓവര്‍ഡോസ് മൂലം മരിക്കുകയും ചെയ്തു. ഹൃദയം തകര്‍ന്ന അവളുടെ മാതാപിതാക്കള്‍, അതേ വിധിയില്‍നിന്നു മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍, പ്രാദേശിക വാര്‍ത്താ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട്, മയക്കുമരുന്നില്‍നിന്നും സമാനമായ അപകടങ്ങളില്‍നിന്നും അകന്നുനിന്നുകൊണ്ട് 'ആലിക്കുവേണ്ടി ഓടുക' എന്ന് ശ്രോതാക്കളെ ആഹ്വാനം ചെയ്തു.

അപ്പൊസ്തലനായ പൗലൊസ് തന്റെ ആത്മിക മകനായ തിമൊഥെയൊസിനെ (നമ്മെയും) തിന്മയെ വിട്ടോടുവാന്‍ ആഹ്വാനം ചെയ്യുന്നു (2 തിമൊഥെയൊസ് 2:22). സമാനമായി അപ്പൊസ്തലനായ പത്രൊസ് മുന്നറിയിപ്പു നല്‍കുന്നത്, 'നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു...വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായി അവനോട് എതിര്‍ത്തു നില്‍പ്പിന്‍ (1 പത്രൊസ് 5:8-9).

നമ്മിലാരും പരീക്ഷയ്ക്കതീതരല്ല. പലപ്പോഴും നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ നിന്നും അകന്നു നില്‍ക്കുക എന്നതാണ് - എപ്പോഴും അവയെ ഒഴിവാക്കാനാവില്ല എങ്കിലും. ബൈബിളില്‍ അടിസ്ഥാനപ്പെട്ടതും പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തപ്പെട്ടതുമായ ദൈവത്തിലുള്ള ശക്തമായ വിശ്വാസത്താല്‍ നമുക്ക് തയ്യാറായിരിക്കുവാന്‍ കഴിയും. നാം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ എപ്പോഴാണ് തിരിഞ്ഞ് അവങ്കലേക്ക് ഓടിച്ചെല്ലേണ്ടത് എന്നു നാം അറിയും.

വെള്ളത്തെക്കാളുമധികം

സഭയെക്കുറിച്ചുള്ള എന്റെ ഏറ്റവും ബാല്യകാലത്തെ അനുഭവങ്ങളിലൊന്ന്്, ഒരു പാസ്റ്റര്‍ പുള്‍പിറ്റിലൂടെ നടന്നുകൊണ്ട് 'നമ്മുടെ സ്നാനജലത്തെ ഓര്‍മ്മിക്കുക' എന്നു പറയുന്നതായിരുന്നു. ജലത്തെ ഓര്‍മ്മിക്കുക? ഞാന്‍ എന്നോടു തന്നെ ചോദിച്ചു. നിങ്ങള്‍ക്കെങ്ങനെ വെള്ളത്തെ ഓര്‍ക്കാനാവും? തുടര്‍ന്ന് അദ്ദേഹം വെള്ളത്തെക്കുറിച്ചുള്ളതെല്ലാം പറയാന്‍ തുടങ്ങി. അതെന്നെ ഒരുപോലെ സന്തോഷിപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു.

എന്തുകൊണ്ടു നാം സ്നാനത്തെക്കുറിച്ചു ചിന്തിക്കണം? ഒരു വ്യക്തി സ്നാനപ്പെടുമ്പോള്‍, കേവലം വെള്ളത്തെക്കാള്‍ അധികമായ കാര്യങ്ങള്‍ അതിലുണ്ട്. സ്നാനം പ്രതീകവല്ക്കരിക്കുന്നത്, യേശുവിലുള്ള വിശ്വാസത്താല്‍ എങ്ങനെ നാം അവനെ 'ധരിക്കുന്നു' എന്നതാണ് (ഗലാത്യര്‍ 3:27). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നാം അവന്റെ വകയാണ് എന്നതിനെയും അവന്‍ നമ്മിലും നമ്മിലൂടെയും ജീവിക്കുന്നു എന്നതിനെയും നാം ആഘോഷിക്കുകയാണ്.

ഇനി അത് അത്ര പ്രാധാന്യമുള്ളതല്ലെങ്കില്‍, നാം ക്രിസ്തുവിനെ ധരിക്കുമ്പോള്‍ നമ്മുടെ സ്വത്വം അവനില്‍ കണ്ടെത്തുന്നു എന്നു വേദഭാഗം നമ്മോടു പറയുന്നു. നാം ദൈവത്തിന്റെ മക്കളാകുന്നു (വാ. 26). അതിനാല്‍, വിശ്വാസത്താല്‍ - പഴയ നിയമ പ്രമാണം അനുസരിക്കുന്നതുകൊണ്ടല്ല - നാം ദൈവത്തോടു നിരപ്പുള്ളവരായി മാറുന്നു (വാ. 23-25). നാം ലിംഗം, സംസ്‌കാരം, പദവി എന്നിവയാല്‍ പരസ്പരം വിഭജിക്കപ്പെടുന്നില്ല, നാം സ്വതന്ത്രരാക്കപ്പെടുകയും ക്രിസ്തുവിലൂടെ ഐക്യത പ്രാപിക്കുകയും ചെയ്ത് അവന്റെ വകയായിത്തീര്‍ന്നിരിക്കുന്നു (വാ. 29).

അതുകൊണ്ട് സ്നാനത്തെയും അതു പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും സ്മരിക്കുവാന്‍ വളരെ നല്ല കാരണങ്ങളുണ്ട്. ആ പ്രവൃത്തിയില്‍ കേവലം ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല, മറിച്ച് നാം ക്രിസ്തുവിന്റെ വകയാണ് എന്നും ദൈവത്തിന്റെ മക്കളായി തീര്‍ന്നിരിക്കുന്നു എന്നും ഓര്‍ക്കുകയാണ്. നാം ആരാണ് എന്നത്, നമ്മുടെ ഭാവി, ആത്മീയ സ്വാതന്ത്ര്യം എല്ലാം അവനിലാണ് നാം കണ്ടെത്തിയത്.
പീറ്റര്‍ ചിന്‍
ക്രിസ്തുവിനെ ധരിച്ചതും അവന്റെ വകയാണ് എന്നതും നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്? ഏതെല്ലാം വഴികളിലാണ് നിങ്ങള്‍ക്ക് സ്നാനത്തിന്റെ അര്‍ത്ഥം ദിവസേന ആഘോഷിക്കുവാനും ഓര്‍മ്മിക്കുവാനും കഴിയുന്നത്?

ട്രോളുകളെ പോഷിപ്പിക്കരുത്

'ട്രോളുകളെ പോഷിപ്പിക്കരുത്' എന്ന പ്രയോഗം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇന്ന് ഡിജിറ്റല്‍ ലോകത്തെ ഒരു പുതിയ പ്രശ്നമാണ് 'ട്രോള്‍'-വാര്‍ത്തകളെ സംബന്ധിച്ചും സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചകളെക്കുറിച്ചും മനപ്പൂര്‍വ്വമായി പോസ്റ്റു ചെയ്യുന്ന പരിഹാസദ്യോതകവും മുറിപ്പെടുത്തുന്നതുമായ വിമര്‍ശനങ്ങളെയാണ് ട്രോള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ അവഗണിക്കുന്നത് - ട്രോളിനെ പോഷിപ്പിക്കാതിരിക്കുന്നത് - ട്രോളര്‍മാര്‍ക്ക് മുന്നോട്ടു പോകാന്‍ തടസ്സമായിത്തീരും.

ക്രിയാത്മകമല്ലാത്ത സംഭാഷണങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി താല്പര്യമില്ലാത്ത ആളുകളുമായുള്ള ഏറ്റുമുട്ടല്‍ തീര്‍ച്ചയായും പുതിയ കാര്യമല്ല. 'ട്രോളുകളെ പോഷിപ്പിക്കരുത്' എന്ന പ്രയോഗം ഒരുപക്ഷേ സദൃശവാക്യങ്ങള്‍ 26:4 ന്റെ ആധുനിക കാല പതിപ്പായിരിക്കാം. ധിക്കാരിയും കേള്‍ക്കാന്‍ മനസ്സില്ലാത്തവനുമായ ഒരുവനോടു തര്‍ക്കിക്കുന്നത് അവരുടെ നിലവാരത്തിലേക്കു താഴാന്‍ നമ്മെ പ്രേരിപ്പിക്കും എന്നാണ് അവിടെ മുന്നറിയിപ്പു നല്‍കുന്നത്.

എന്നിരിന്നാലും...ഏറ്റവും ധാര്‍ഷ്ട്യക്കാരനെന്നു തോന്നുന്ന വ്യക്തിയും ദൈവത്തിന്റെ സ്വരൂപവാഹിയായ അതുല്യ വ്യക്തിത്വമാണ്. മറ്റുള്ളവരെ അവഗണിക്കുന്നതില്‍ നാം തിടുക്കം കാട്ടുമ്പോള്‍ നാമാണ് ധാര്‍ഷ്ട്യം കാണിക്കുന്നതും ദൈവകൃപ സ്വീകരിക്കുന്നതിനെ നിരസിക്കുവാന്‍ തിടുക്കം കാണിക്കുന്നതും (മത്തായി 5:22 കാണുക). എന്തുകൊണ്ടാണ് സദൃശവാക്യങ്ങള്‍ നേരെ വിപരീതമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് എന്നതിനുള്ള കാരണങ്ങളിലൊന്നാണിത്. ഓരോ സാഹചര്യത്തിലും മറ്റുള്ളവരോട് ഏറ്റവും നന്നായി സ്നേഹം പ്രദര്‍ശിപ്പിക്കേണ്ടതെങ്ങനെയെന്നു വിവേചിച്ചറിയാന്‍ താഴ്മയോടും പ്രാര്‍ത്ഥനയോടുംകൂടെയുള്ള ദാവാശ്രയം ആവശ്യമാണ് (കൊലൊസ്യര്‍ 4:5-6 കാണുക). ചിലപ്പോള്‍ നാം സംസാരിക്കണം, മറ്റു ചിലപ്പോള്‍ മൗനം പാലിക്കുകയാണുത്തമം.

എങ്കിലും നാം ദൈവത്തോടു മനസ്സു കഠിനപ്പെടുത്തി എതിരായിരുന്ന സമയത്തുപോലും നമ്മെ തന്നോട് അടുപ്പിച്ച ദൈവം ഓരോ വ്യക്തിയുടെ ഹൃദയത്തിലും ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നറിയുന്നത് ഏതു സമയത്തും സമാധാനം കണ്ടെത്താന്‍ നമ്മെ സഹായിക്കും (റോമര്‍ 5:6). ക്രിസ്തുവിന്റെ സ്നേഹം നാം പങ്കുവയ്ക്കുമ്പോള്‍ അവന്റെ ജ്ഞാനത്തില്‍ നമുക്ക് ആശ്രയിക്കാം.